
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിയമസഭാ നടപടികൾ സ്തംഭിപ്പിച്ച് പ്രതിപക്ഷം. പ്രതിഷേധ ശരണംവിളികളുമായാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം കനത്തതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കുകയും സഭ താത്ക്കാലികമായി നിർത്തിവെക്കുകയുമായിരുന്നു.
ശബരിമലയിലെ സ്വർണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ശബരിമല പ്രശ്നം സഭയിൽ കൊണ്ട് വരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തരവേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി.
പിന്നാലെ നടുത്തളത്തിലിറങ്ങി ശരണം വിളിച്ച് പ്രതിഷേധിച്ചു. 'അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്നാണ് ബാനറിലുണ്ടായിരുന്നത്. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റ് ബഹളം വച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തരവേള റദ്ദാക്കി സഭ താൽക്കാലികമായി നിർത്തിവച്ചു.











